
700 കോടി രൂപയുടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. പകരം ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്. ഈ വര്‍ഷം മുതല്‍ സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കപ്പലിലും ഹജ്ജിന് പോകാന്‍ സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2018 ഓടെ സബ്സിഡി നിര്‍ത്തലാക്കുമെന്ന് ഹജ്ജ് സബ്സിഡി, ഹജ്ജ് സബ്സിഡി പുനരവലോകന സമിതി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 450 കോടി രൂപയോളമാണ് ഹജ്ജ് സബ്സിഡിക്കായി നീക്കിവച്ചിരുന്നത്. സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീകോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 2022ന് അകം നിര്‍ത്താനായിരുന്നു നിര്‍ദേശം. അതേസമയം, 1.70 ലക്ഷം തീര്‍ഥാടകരെ തീരുമാനം ബാധിക്കും. കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.
ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്കുന്ന സബ്സിഡിയാണ് ഹജ്ജ് സബ്സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. 2022 ഓടെ ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും ആ തുക പാവപ്പെട്ട മുസ്ലീങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നും 2012ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് ഹജ്ജ് സബ്സിഡി ലഭിക്കുന്നത്.