
കടുത്ത ആശങ്ക ഉയർത്തിയാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്നത്. ഇന്ന് 1078 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമ്പർക്കം വഴിയാണ് ഏറിയപ്പേർക്കും രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ 115 പേർക്കും, വിദേശത്തു നിന്ന് എത്തിയ 104 പേർക്കും രോഗം ബാധിച്ചു. മാത്രമല്ല, ഇന്ന് 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒപ്പം 5 പേർ മരണമടയുകയും ചെയ്തു. 432 പേർ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂർ-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂർ-51, പാലക്കാട്-51, കാസർകോട്-47, പത്തനംതിട്ട-27, വയനാട്-10 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22433 സാമ്പിളുകൾ പരിശോധിക്കുകയുണ്ടായി. 1,58,117 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഒപ്പം ചികിത്സയിലുള്ളത് 9458 പേരും. സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം ഉറവിടമറിയാത്ത കേസുകളും ഉയരുന്നതാണ് കേരളത്തിൽ ആശങ്ക ഉയര്‍ത്തുന്നത്. ഇതിനെ തുടർന്ന് സംസ്ഥാനം വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്ക് മാറുമോ എന്ന ആശങ്കയാണ് ഏവരുടെയും മനസ്സിൽ. ഇതോടനുബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ വ്യക്തമാകും.