
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ പാവപ്പെട്ട രോഗിയെ പുഴുവരിക്കുമ്പോള്‍ ശിക്ഷ കിട്ടുന്നത് ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്ക്കുമാണെന്ന് ആള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാല്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് തുടങ്ങിയിട്ട് മാസം ഒന്‍പതായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളെ ചികിത്സിക്കാനുള്ള ആളും സൗകര്യങ്ങളും ഇല്ലെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആരോഗ്യ വകുപ്പിന് പത്ത് തവണ കത്തുകള്‍ എഴുതി. ഏറ്റവും ഒടുവിലത്തെ കത്ത് പത്ത് ദിവസം മുമ്പ് എഴുതി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എഴുനൂറിലധികം കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. മറ്റു രോഗങ്ങള്‍ക്കായി വേറേ എണ്ണൂറ്റിയന്പത് പേര് ചികിത്സയിലുണ്ട്. ആയിരത്തഞ്ഞൂറിലധികം കിടപ്പു രോഗിളെ കൊവിസ് പ്രോട്ടോക്കോള്‍ പാലിച്ച് ചികിത്സിക്കണമെങ്കില്‍ അധികമായി ഇനിയും ഒരുപാട് ജീവനക്കാര്‍ വേണം. കൂട്ടിരിപ്പുകാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നതിനാല്‍ രോഗികളെ സഹായിക്കാന്‍ അവിടെയും അധികം സ്റ്റാഫിന്റെ ആവശ്യമുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല. ഭരണത്തിന്റെ മൂക്കിന് താഴെയുള്ള മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഇതാണ്. ഈ പശ്ചാത്തലത്തിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലൊക്കെ ഉണ്ടായ സംഭവങ്ങള്‍ നമ്മള് കാണേണ്ടത്.
കൊവിഡ് നോഡല്‍ ഓഫീസറാണ് ഡോ: അരുണ. വീട്ടില്‍ പോലും പോകാതെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഡോക്ടര്‍ അരുണയെപ്പറ്റി എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ. ശിക്ഷിക്കപ്പെട്ട നഴ്സുമാരും കഠിനാദ്ധ്വാനികളാണെന്ന് അറിയുന്നു.
അല്ലെങ്കിലേ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സര്‍ക്കാരാശുപത്രിയില്‍ ഉള്ള നല്ല ഡോക്ടര്‍മാരെയും നഴ്സുമാരെയും സസ്പെന്റ് ചെയ്യുന്നത് വിഡ്ഢിത്തമാണ്. സസ്പെന്ഷന് ഉത്തരവിറങ്ങിയത് ആരോഗ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ സസ്പെന്ഷന് നടപടിയെ ആരോഗ്യമന്ത്രി ന്യായീകരിക്കുകയും ചെയ്യുന്നു. അതിനിടെ ഇന്ന് പ്രതിഷേധിച്ച എഴുപത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തെന്നും കേള്‍ക്കുന്നു. തീയണയ്ക്കാന്‍ വേണ്ടി എണ്ണയൊഴിക്കുന്ന എര്‍പ്പാടാണിത്.
ആരോഗ്യവകുപ്പ് ആരാണ് ഭരിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്. ആരോഗ്യമന്ത്രിയെ പിന്നിലാക്കിയത് കൂടാതെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതിക ടീമിന്റെ ശാസ്ത്രീയ ഉപദേശങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കിയ കൊവിഡ് സാങ്കേതിക സമിതിയ്ക്കകത്ത് തന്നെ ആശയക്കുഴപ്പമാണ്. കൂടാതെ ഇവരെയെല്ലാം അവഗണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നു എന്നാണ് അറിയുന്നത്.
പുതിയ രോഗമായതിനാല്‍ ലോകത്ത് എല്ലാ നാട്ടിലും കൊവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകള്‍ സംഭവിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തെറ്റുകള്‍ തിരുത്തുന്നുണ്ട്. എന്നാല്‍ ഇവിടെ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതലേയുള്ളത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. ഈ അസഹിഷ്ണുതയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ പരസ്യമായി വാക്കാല്‍ ആക്രമിക്കുന്ന നടപടി മന്ത്രിമാര്‍ തന്നെ നേരിട്ട് നടത്തുകയാണ്. ഇപ്പോള്‍ ഇടത് അനുകൂല സംഘടനകളും നേതാക്കളുമുള്‍പ്പെടെ ആരോഗ്യ വകുപ്പിന്റെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് പരസ്യമായി പുറത്തു വന്നത് സ്വാഗതാര്‍ഹമാണെന്നും ഡോ. എസ്. എസ്. ലാല്‍ അറിയിച്ചു.