
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ടോൾ പിരിവ് കേന്ദ്രങ്ങൾ ഒഴിവാക്കാൻ ഒരുങ്ങി സർക്കാർ. അടുത്ത ആറു മാസത്തിനുള്ളിൽ ഇന്ത്യയിലെ എല്ലാ ടോൾ പ്ലാസകളും പൂർണ്ണമായും ഒഴിവാക്കുമെന്ന് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് അറിയിച്ചത്. ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് ലാഭകരമായിരുന്നു. എന്നിരുന്നാലും രാജ്യത്തെ ടോൾ പ്ലാസകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാനായി മറ്റു കാര്യക്ഷമമായ ടോൾ പിരിവ് രീതികൾ കേന്ദ്ര സർക്കാർ അന്വേഷിക്കുകയാണ്. ജി.പി.എസ് വഴി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് സിസ്റ്റം ടോൾ പിരിവിനായി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ താല്പര്യപ്പെടുന്നത്.
ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്നും രാജ്യത്തെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്ന പുതിയ പദ്ധതി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ വെച്ച് നടന്ന അസംബ്ലിയിലാണ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ കാര്യം അറിയിച്ചത്. ജി.പി.എസ് പോലുള്ള നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് ടോൾ പിരിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ പഠനം നടക്കുകയാണെന്ന് ഗഡ്കരി വ്യക്തമാക്കി. യാത്ര ചെയ്യുന്ന വ്യക്തിയുടെ കാറിൽ ഘടിപ്പിച്ച ജി.പി.എസ് വഴി യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യഥാസമയം ടോൾ തുക ഈടാക്കാൻ ഇതുവഴി സാധിക്കും. യാത്രക്കാരന്റെ വാഹനത്തിലെ നമ്പർ പ്ലേറ്റ് സ്കാൻ ചെയുന്ന കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം കൊണ്ടുവരാനും മന്ത്രി നിതിൻ ഗഡ്കരിക്ക് താല്പര്യമുണ്ട്.
രാജ്യസഭയിൽ അവതരിപ്പിച്ച ഈ രണ്ട് ടോൾ പിരിവ് മാർഗങ്ങളിൽ ഏറ്റവും ഉചിതമായത് ഏതെന്നു ഒരു മാസത്തിൽ തന്നെ തീരുമാനിക്കേണ്ടതുണ്ട്. തുടർന്ന് പുതിയ രീതി പിന്തുടരാൻ വേണ്ടി സർക്കാരിന് പാർലിമെന്റിൽ ഒരു ബില്ല് അവതരിപ്പിക്കണം. ഈ ബില്ല് പഠനങ്ങൾക്ക് വിധേയമാക്കിയതിനു ശേഷമേ രാജ്യത്തെ ടോൾ പ്ലാസകൾ ഒഴിവാക്കൽ നടപടികളിലേക്ക് കടക്കാൻ പറ്റുകയുള്ളൂ. പുതിയ ടോൾ പിരിവ് രീതിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് രാജ്യത്തിന്റെ പല കോണിൽ നിന്നും ഉണ്ടാകുന്നത്.
English summary :- new gps automated system of toll collection will be introduced in respect of fastag toll plazas.